യോശുവ 13:1-33 ML1910 - Bible AI

1യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോർമുതൽ വടക്കോട്ടു കനാന്യർക്കുള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിർവരെയുള്ള ഫെലിസ്ത്യദേശങ്ങൾ ഒക്കെയും ഗെശൂര്യരും;

3ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;

4തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും

5സീദോന്യർക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെർമ്മോൻ പർവ്വതത്തിന്റെ അടിവരാത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോൻ ഒക്കെയും;

6ലെബാനോൻമുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പർവ്വതവാസികൾ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാൻ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാൻ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാൽ മതി.

7ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.

8അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവർക്കു യോർദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

9അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും;

10അമ്മോന്യരുടെ അതിർവരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;

11ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെർമ്മോൻപർവ്വതം ഒക്കെയും സൽക്കാവരെയുള്ള ബാശാൻ മുഴുവനും;

12അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

13എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.

14ലേവിഗോത്രത്തിന്നു അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

15എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

16അവരുടെ ദേശം അർന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണവും മുതൽ മേദബയോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള

17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും

18യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും

19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും

21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.

22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.

23രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

24പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.

25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേർവരെ അമ്മോന്യരുടെ പാതിദേശവും;

26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;

27താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നേ; യോർദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന്നു അതിരായിരുന്നു.

28ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.

29പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു:

30അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും

31പാതിഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്കു, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നേ, കുടുംബംകുടുംബമായി കിട്ടി.

32ഇതു മോശെ യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.

33ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.

Public Domain digitized and updated to the contemporary orthography by The Free Bible Foundation (courtesy of Bible Society of India, and BFBS).
div>